ഡെൽഹി: പവൻ ഖേരയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചൊവ്വാഴ്‌ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവൻ ഖേരയ്‌ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങൾക്ക് കോടതി നോട്ടീസ് നൽകും.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരേ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാദാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതംദാസ് എന്നാണ് ഖേര പറഞ്ഞത്.
നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിർഭാഗ്യകരമായ സംഭവമെന്നും അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ പറഞ്ഞു. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. ഡെൽഹി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്‌റ്റ് ചെയ്‌തത്.
കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്‌ഗഡ് തലസ്‌ഥാനമായ റായ്‌പൂരിലേക്ക് പോകാൻ ഡെൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സുർജെവാല അടക്കമുള്ള നേതാക്കൾ ഖേരയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്‌തതിന് പിന്നാലെ ഡെൽഹി പോലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയും ചെയ്‌തു. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസ് ഉള്ളതിനാൽ യാത്ര അനുവദിക്കാൻ ആകില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ ഖേരയെ കസ്‌റ്റഡിയിലെടുക്കുന്നത് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും ഉദ്യോഗസ്‌ഥർ അദ്ദേഹത്തെ റൺവേയിൽ നിന്ന് വിമാനത്താവളത്തിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഡെൽഹി പോലീസിനൊപ്പം സിഐഎസ്എഫ് ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നു.
Read Also: ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി