പത്തനംതിട്ട: ശബരിമല തീർഥാടന നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്‌പരം പഴിചാരി വകുപ്പുകൾ. പമ്പയിൽ ഇന്ന് നടന്ന അവലോകന യോഗത്തിലാണ് പരാതികൾ ഉയർന്നത്. ശബരിമലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ രംഗത്തെത്തി. ബസുകളിൽ തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമല സർവീസിന് ഉപയോഗിക്കുന്നതിൽ ഏറെയും കാലാവധി പൂർത്തിയായ പഴയ ബസുകൾ ആണെന്ന് പരാതിയുണ്ട്. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യവും ഭക്‌തർക്ക് ഒരുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ, തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു എന്ന ആരോപണം ശരിയല്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നു എന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയില്ലെന്നും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ വ്യക്‌തമാക്കി. അതേസമയം, പാർക്കിങ് കരാറുകാർ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന് പത്തനംതിട്ട കളക്‌ടർ വിമർശിച്ചു.
വെർച്വൽ ക്യൂ ബുക്കിങ് വീണ്ടും പരിമിതപ്പെടുത്തണമെന്ന് പോലീസ് മേധാവികളും ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തുകൊള്ളാൻ എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു.
പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ താനിത് തമാശയായി പറഞ്ഞതാണെന്നും എഡിജിപി പിന്നീട് വിശദീകരിച്ചു.
ദർശന സമയം ഇനിയും വർധിപ്പിക്കാൻ ആവില്ലെന്ന് ദേവസ്വം ബോർഡ് വ്യക്‌തമാക്കി. ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നില്ല. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നത് പിടിപ്പുകേടാണോ എന്ന് പരിശോധിക്കണം. ദീർഘകാലം ശബരിമല ഡ്യൂട്ടി നോക്കിയ ഉദ്യോഗസ്‌ഥരെ പതിനെട്ടാം പടിയിൽ നിയോഗിക്കണം. സന്നിധാനത്തും പമ്പയിലും പോലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് യോഗത്തിൽ വ്യക്‌തമാക്കി.
Most Read: വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി