ചെന്നൈ: രാജ്യത്തിലെ പാവപ്പെട്ട കർഷകർക്കുള്ള പിഎം കിസാൻ പദ്ധതിയുടെ മറവിൽ തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൂടി ഉൾപ്പെടുന്ന വൻ അഴിമതിയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി ഗഗൻദീപ് സിംഗ് ബേദിയാണ് വിവരം പുറത്തുവിട്ടത്. ആഗസ്റ്റ് മാസത്തിൽ പിഎം കിസാൻ ഗുണഭോക്താകളുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ സൗകര്യം മുതലെടുത്ത് നിയമവിരുദ്ധമായി കൂടുതൽ പേരെ ചേർക്കുകയും അവർ പോലുമറിയാതെ പണം കൈപ്പറ്റുകയുമായിരുന്നു. ഇടനിലക്കാരിൽ നിന്നും ആളൊന്നിന് 2000 രൂപ നൽകിയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചിരുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് കാർഷിക വകുപ്പിലെ 80 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കുകയും, 34 പേർ അന്വേഷണ വിധേയമായി സസ്‌പെൻഷനിൽ ആണെന്നും ബേദി വ്യക്തമാക്കി. ഇടനിലക്കാരെന്ന് കണ്ടെത്തിയ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ നഷ്ടമായ 110 കോടിയിൽ 32 കോടിയോളം രൂപ സർക്കാർ തിരിച്ചുപിടിച്ചു. നാൽപതു ദിവസങ്ങൾക്കുള്ളിൽ ബാക്കിയുള്ള തുക കൂടി വീണ്ടെടുക്കാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്.
അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കള്ളക്കുറിച്ചി, വില്ലുപുരം, കുഡ്ഡലൂർ, തിരുവണ്ണാമല, സേലം, വെല്ലൂർ, റാണിപേട്ട്, കൃഷ്ണഗിരി, ധർമപുരി, ചെങ്കൽപേട്ട് തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായി തട്ടിപ്പ് നടന്നത്. പുതിയ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും അറിയാതെയാണ് അവരുടെ പേരുകൾ പദ്ധതിക്ക് കീഴിൽ ചേർത്തത്.