അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്നയുടെ കരിയറിലെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് കത്തയച്ചത്. റെയ്നയുടെ ജീവനും ശ്വാസവും ക്രിക്കറ്റ് ആയിരുന്നു എന്നും വിരമിക്കാനുള്ള പ്രായമെത്തിയിരുന്നില്ലയെന്നും മോദി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെയാണ് ധോണിയുടെ വിശ്വസ്തനായ റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
” വിരമിക്കൽ എന്ന വാക്കുപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം താങ്കൾ ഇപ്പോഴും ചെറുപ്പവും ഊർജസ്വലതയും ഉള്ള വ്യക്തിയാണ്. കരിയറിൽ പരിക്ക് പോലെയുള്ള തിരിച്ചടികൾ താങ്കൾ നേരിട്ടുകാണും, നിശ്ചയദാർഢ്യം കൊണ്ടാവാം ഒക്കെയും തരണം ചെയ്തത് ” കത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
2011 ഏകദിന ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ റെയ്ന കളിച്ച ഇന്നിംഗ്‌സും അദ്ദേഹം ഓർത്തെടുത്തു. ” 2011 ലോകകപ്പിലെ നിർണായക മത്സരങ്ങളിൽ താങ്കൾ നടത്തിയ പ്രകടനം രാജ്യം ഒരിക്കലും മറക്കില്ല, അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനലിൽ താങ്കളുടെ ഇന്നിംഗ്സ് എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു, ഇന്ത്യയുടെ ജയത്തിൽ നിർണായകമായ സ്വാധീനമാണ് താങ്കൾ ചെലുത്തിയത് ” – പ്രധാനമന്ത്രി കൂട്ടിചേർത്തു.
ആഗസ്റ്റ് 15നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇതിന് പിന്നാലെ 33 കാരനായ റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. ഇരുവരും ഐപിഎല്ലിൽ കളി തുടരും. ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരങ്ങളാണ് ഏറെക്കാലമായി ധോണിയും റെയ്നയും.