കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി അനസ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 35,000 രൂപ പിഴയും അടക്കണം. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി.
2020ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. ഇതേ വർഷം മറ്റു രണ്ടു കേസുകൾ കൂടി പ്രതിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരുന്നു.
അന്നത്തെ പടിഞ്ഞാറത്തറ സ്‌റ്റേഷൻ എസ്‌എച്ച്‌ഒയും നിലവിൽ വയനാട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുമായ എൻഒ സിബി, സബ് ഇൻസ്‌പെക്‌ടർ ആയിരുന്ന പി ഷമീർ, സിവിൽ പോലീസ് ഓഫീസർ ജംഷീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടിജി മോഹൻദാസ് ഹാജരായി.
Most Read| നിപ വൈറസ്; വ്യാപനം ഇല്ലെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി