കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് ഇരുവർ സംഘത്തെ പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർ കെ സുദർശൻ രാത്രി കാലങ്ങളിൽ കർശനമായ വാഹന പരിശോധനയ്‌ക്ക് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ പശ്‌ചാത്തലത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്‌ടിച്ച ബൈക്കുമായി വന്ന വാഹന മോഷ്‌ടാക്കളെ പിടികൂടിയത്. ചേവായൂർ എസ്ഐ ഷാൻ എസ്എസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിൽ മുക്കം, മെഡിക്കൽ കോളേജ്, കുന്ദമംഗലം, ചേവായൂർ പോലീസ് സ്‌റ്റേഷൻ പരിധികളിൽനിന്ന് കൂടുതൽ വാഹനങ്ങൾ മോഷ്‌ടിച്ചിട്ടുണ്ടെന്നും പെട്രോൾ തീർന്ന വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചില വാഹനങ്ങൾ വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചതായും ഈ വാഹനങ്ങളെല്ലാം കണ്ടെടുക്കുമെന്നും ചേവായൂർ പോലീസ് ഇൻസ്‌പെക്‌ടർ ചന്ദ്രമോഹനൻ പറഞ്ഞു.
അതേസമയം വീടുകളിലും മറ്റ് പാർക്കിങ് സ്‌ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ ന്യൂജെൻ മോട്ടോർ ബൈക്കുകളാണ് ഇവർ മോഷണം നടത്തുന്നതെന്നും പോലീസ് വ്യക്‌തമാക്കി. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് ഇവർ വാഹനം സ്‌റ്റാർട്ട് ചെയ്യുന്നത്. തുടർന്ന് വാഹനത്തിന്റെ നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് കവർന്ന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.
Malabar News: ഉപരിപഠന അപര്യാപ്‌തത; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം