മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ അപര്യാപ്‌തതകളും പോരായ്‌മകളും ശാശ്വതവും ശാസ്‌ത്രീയവുമായി പരിഹരിക്കാൻ നിയമസഭയിൽ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം നൽകി.
കേവല സീറ്റുവർധനവുകൾ പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്‍കൂളുകളും കോളേജുകളും സർക്കാർ തലത്തിൽ ഉറപ്പുവരുത്തി യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്നും നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.
‘മലബാർ മേഖലയിലാകെ അപര്യാപ്‌തത നില നിൽക്കുന്നുവെന്നതും മലപ്പുറം ജില്ലയിൽ മാത്രം ഈ വർഷം എസ്‌എസ്എൽസി യോഗ്യത നേടിയ 75554 വിദ്യാർഥികളിൽ 22329 വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരമില്ല എന്നതും ആശങ്കാജനകമാണ്. ഹയർ സെക്കണ്ടറിയിൽ നിന്ന് തുടർ പഠന യോഗ്യത നേടിയവരുടെ സർക്കാർ തലത്തിലെ അവസരം ഇതിലും ശോചനീയവുമാണ്‘ –സംഘടന നിവേദനത്തിൽ വ്യക്‌തമാക്കി.
എസ്‌എസ്എൽസി യിലും ഹയർ സെക്കണ്ടറിയിലും വർഷങ്ങളായി മികച്ച വിജയം മലപ്പുറം ജില്ല ആവർത്തിക്കുമ്പോഴും, സർക്കാർ ബാധ്യതയായ പഠന സംവിധാനങ്ങളുടെ ഉറപ്പുവരുത്തൽ ജില്ലയിൽ സംഭവിക്കാത്തത് സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും വീഴ്‌ചയാണ്. വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയം എസ്‌എസ്‌എഫ് ഉൾപ്പടെയുള്ള കേരള മുസ്‌ലിം ജമാഅത്ത് സംഘടനകൾ പലതവണയായി ചൂണ്ടികാണിച്ചിട്ടുള്ളതാണ്; സംഘടനാ പ്രതിനിധികൾ വിശദീകരിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിലാണ് എസ്‌എസ്‌എഫ്, വിവിധ നിർദ്ദേശങ്ങളടങ്ങുന്ന നിവേദനം നൽകിയത്. സംഘടനയുടെ ജില്ലാ, ഡിവിഷൻ ഭാരവാഹികൾ നേരിട്ടും മറ്റു പ്രവർത്തകർ ഇ മെയിൽ വഴിയുമാണ് നിവേദനം സമർപ്പിച്ചത്.
Most Read: ഉന്നാവ് വാഹനാപകടം; കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി