കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മദ്രസാ അധ്യാപകന്‍ പിടിയില്‍. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും തന്റെ കുട്ടിയിൽ നിന്ന് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്ന രക്ഷിതാവിന്റെ പരാതിയിലാണ് ഉസ്താദിനെ അറസ്റ്റ് ചെയ്തത്. നുച്യാട് മദ്രസയിലെ അധ്യാപകനായിരുന്ന കോഴിക്കോട് കല്ലായിയിലെ കണ്ണോത്തുപറമ്പില്‍ അബ്ദുല്‍കരീം (43) ആണ് അറസ്റ്റിലായത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ കാസര്‍ഗോട് നിന്നാണ് പിടികൂടിയത്.
മുഹമ്മദ് നബിയെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണവും ദാനം ചെയ്യണമെന്നും ഇയാള്‍ കുട്ടികളെ വിശ്വസിപ്പിച്ചു. സ്വര്‍ണം എടുക്കുന്ന കാര്യം വീട്ടില്‍ പറയുകയാണെങ്കില്‍ മാതാപിതാക്കളുടെ തല പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതോടെയാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്. നുച്യാട് സ്വദേശിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട കാര്യം മദ്രസാ അധ്യാപകനെ അറിയിച്ചപ്പോള്‍ നേരിട്ട് വന്ന് എടുത്ത് തരാമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിലെത്തി. മറ്റുള്ളവരെ കൊണ്ട് കണ്ണടപ്പിച്ച് വീട്ടിലെ പെണ്‍കുട്ടിയുടെ മുമ്പില്‍ ആഭരണം കാട്ടിക്കൊടുത്തു. ഇതോടെ സംശയം ഇരട്ടിച്ചു. ഇത്തരത്തിലുള 5 പരാതികളാണ് പൊലീസിന് ലഭിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്‌സോ പ്രകാരമുള്ള കുറ്റങ്ങളും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ ഇയാള്‍ പോസിറ്റീവായതിനാല്‍ തൊട്ടടുത്തുള്ള കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇയാളെ അറസ്റ്റുചെയ്ത ഉളിക്കല്‍ എസ്.ഐ. ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.