കോഴിക്കോട്: മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി പിരിച്ച പണം ടെൻഡറെടുത്ത കമ്പനിക്ക് നൽകാതെ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് വിതരണക്കാർ നഗരസഭയ്‌ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. കോർപറേഷൻ പ്ളാനിങ് വിഭാഗം മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഗുണഭോക്‌ത്യ വിഹിതമാണ് തിരിമറി നടത്തിയതെന്നാണ് കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ആരോപിച്ചത്.
കമ്പനിക്ക് 6.32 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ മൃഗാശുപത്രികൾ വഴി നൽകിയ 90 ഹൈടെക് കൂടുകൾക്ക് മൊത്തം 8.01 ലക്ഷം രൂപയിൽ 1.69 മാത്രമാണ് ലഭിച്ചതെന്നാണ് കമ്പനി ചെയർമാൻ പിപി ബഷീർ പറയുന്നത്. ഉപഭോക്‌താവിന് രശീത് പോലും നൽകാതെ ഉദ്യോഗസ്‌ഥർ പണം വാങ്ങി കോർപറേഷന് അടക്കാതെ തിരിമറി നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ നിയമസഭാ പെറ്റീഷൻ കമ്മിറ്റി, വ്യവസായ വകുപ്പ് മന്ത്രിയുടെ മീറ്റ് ദ മിനിസ്‌റ്റർ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
വിഷയത്തിൽ വെറ്ററിനറി ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. പണം ലഭിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹൈക്കോടതി, വിജിലൻസ് കോടതി എന്നിവിടങ്ങളിൽ കേസ് കൊടുക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. അതേസമയം, വിഷയത്തിൽ കോർപറേഷൻ മേയർ, സെക്രട്ടറി, മൃഗ സംരക്ഷണ ഓഫിസർ, മൃഗ സംരക്ഷണ ഡയറക്‌ടർ തുടങ്ങിയവർക്ക് ആറ് മാസം മുൻപ് പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.
Read Also: 20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്