മുതലമട: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ‘എയ്റ്റ് ഡേ പ്രോട്ടോകോൾ’ എന്ന പേരിൽ ആരംഭിച്ച കണക്കെടുപ്പ് എട്ട് ദിവസം നീണ്ടുനിൽക്കും. കടുവയുടെയും പുലിയുടെയും ഇരകളായ കാട്ടുപോത്ത്, മ്‌ളാവ് , കേഴമാൻ, കൂരമാൻ, മുയൽ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കണക്കെടുപ്പാണ് നടത്തുക. കണക്കെടുപ്പ് അടുത്ത വെള്ളിയാഴ്‌ച അവസാനിക്കും.
കടുവാ സങ്കേതത്തെ 20 ഭാഗങ്ങളായി തിരിച്ച് ഒരോ ഭാഗത്തും അഞ്ചുവീതം ഉദ്യോഗസ്‌ഥരാണ് കണക്കെടുപ്പ് നടത്തുക. ‘എം സ്‌ട്രൈപ്‌സ്’ എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് ഇത്തവണ കണക്കെടുപ്പ് നടത്തുന്നത്. ആദ്യമായാണ് മൃഗങ്ങളുടെ കണക്കെടുപ്പ് മൊബൈൽ ആപ് വഴി നടത്തുന്നതെന്ന് ബയോളജിസ്‌റ്റായ വിഷ്‌ണു വിജയൻ പറഞ്ഞു.
മാംസഭോജികളായ ജീവികളുടെ ഇരകൾ വസിക്കുന്ന സ്‌ഥലം കണ്ടെത്തുക, ഇരകൾക്ക് ആവശ്യമായ സസ്യലതാദികളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നിവയാണ് കണക്കെടുപ്പിന്റെ പ്രധാന ലക്ഷ്യം. ആദ്യത്തെ മൂന്ന് ദിവസം കാൽപ്പാട്, മരങ്ങളിലെ അടയാളങ്ങൾ, ശബ്‌ദങ്ങൾ, കാഷ്‌ഠങ്ങൾ എന്നിവ നോക്കി ഓരോ മൃഗത്തിന്റെയും സാന്നിധ്യം ഉറപ്പാക്കും.
അടുത്ത രണ്ട് ദിവസം രണ്ട് കിലോമീറ്റർ നേർരേഖയിൽ വഴിയുണ്ടാക്കി മൃഗ സാന്നിധ്യം ഉറപ്പാക്കും. അവസാനത്തെ മൂന്ന് ദിവസമാണ് ഇരജീവികളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത്. ക്യാമറക്കെണി ഉപയോഗിച്ച് പറമ്പിക്കുളത്ത് അവസാനമായി നടത്തിയ കണക്കെടുപ്പിൽ 35 കടുവകളും 86 പുലികളും ഉണ്ടെന്നാണ് തെളിഞ്ഞത്. കണക്കെടുപ്പിൽ ലഭ്യമാകുന്ന വിവരങ്ങൾ പറമ്പിക്കുളം ടൈഗർ ഫൗണ്ടേഷന് സമർപ്പിക്കും.
Most Read: യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി