ന്യൂഡൽഹി: ജെഇഇ – നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്റ് ചെയ്തു.
കൊറോണ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജെഇഇ – നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഈ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. വിദ്യാർത്ഥികളുടെ ആശങ്കകളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്, ധാർഷ്ട്യത്തോടെയും രാഷ്ട്രീയമായും അല്ല അവയെ സമീപിക്കേണ്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
“ചില കാര്യങ്ങളെങ്കിലും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ജെഇഇ – നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ശബ്ദം സർക്കാരിന് അവഗണിക്കാൻ കഴിയില്ല. കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. രോഗ വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ രീതിയിൽ അവരെ അണുബാധക്ക് വിധേയമാക്കുന്നത് ശരിയാണോ? അവരും നമ്മുടെ കുട്ടികളല്ലേ?”- പ്രിയങ്ക ചോദിച്ചു.
അതേസമയം, ജെഇഇ, നീറ്റ് പരീക്ഷക്ക് അനുമതി നൽകിയ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങൾ രംഗത്തെത്തി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ. ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകുന്ന ഘട്ടത്തിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും യോഗത്തിൽ ഉയർന്നു വന്നത്.
സെപ്റ്റംബർ 1 മുതൽ 6 വരെയാണ് ജെഇഇ പരീക്ഷ നടത്തുക. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷക്കെത്തുന്നത്.