ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കുറിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ശ്രീലേഖയുടെ പരാമർശം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. കേസ് നടപടി നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ഇത്തരം പരാമർശങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പ്രതികരിച്ചു.
ശ്രീലേഖ മുൻപും ദിലീപിനെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റാരോപിതൻ കുറ്റക്കാരൻ അല്ല എന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമർശമെന്നും ആനി രാജ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കിയതാണ്. അക്കാര്യം പോലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണ് എന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.
അതേസമയം ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടികൾക്ക് ഒരുങ്ങിയിരിക്കുകയാണ് പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമർശത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.
Most Read: ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി