ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്.
അതേസമയം, നടപടി പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെ ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ കേന്ദ്രത്തിന്റെ വേട്ടയാടൽ ആരോപിക്കുകയാണ് കോൺഗ്രസ്. കേസ് നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായെന്ന വിലയിരുത്തലും പാർട്ടിയിലുണ്ട്.
രാഹുലിന്റെ പാർലമെന്റ് അംഗത്വം നഷ്‌ടമാകുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. കോടതി വിധിയെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പ്രതിസന്ധിയെ ചെറുക്കാൻ മനു അഭിഷേക് സിംഗ്‌വി, പി ചിദംബരം, വിവേക് തൻബ, സൽമാൻ ഖുർഷിദ് തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. സൂറത്തിലെ സെഷൻസ് കോടതിയിൽ ആയിരിക്കും ആദ്യം അപ്പീൽ നൽകുക.
Most Read: നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി