ന്യൂഡെൽഹി: ജാൻസിയിൽ ട്രെയിനിൽ വെച്ച മലയാളികൾ ഉൾപ്പെടുന്ന കന്യാസ്‍ത്രീ സംഘം അതിക്രമത്തിന് ഇരയായ സംഭവത്തിൽ യുപി റെയിൽവേ പോലീസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് വ്യക്‌തമാക്കാൻ പോലീസ് തയാറായിട്ടില്ല.
അതേസമയം അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന ആശങ്കയിലാണ് അതിക്രമത്തിന് ഇരയായ കന്യാസ്‍ത്രീകൾ. മതപരിവർത്തനം ആരോപിച്ച് കന്യാസ്‍ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വെളിപ്പെടുത്തിയത് ജാൻസി റെയിൽവേ പോലീസ് സൂപ്രണ്ടായിരുന്നു.
വിഷയത്തിൽ കേരളത്തിൽ ഉൾപ്പടെ ബിജെപിക്ക് എതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തള്ളിയ കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ, കന്യാസ്‍ത്രീകള്‍ ആക്രമിക്കപ്പട്ടിട്ടില്ലെന്ന് ആയിരുന്നു പ്രതികരിച്ചത്. ഈ വിവാദം തുടരുന്നതിനിടെയാണ് യുപി പോലീസിന്റെ റെയിൽവേ വിഭാഗം അന്വേഷണ റിപ്പോർട് സമർപ്പിച്ചത്.
കന്യാസ്‍ത്രീകൾ നൽകിയ പരാതിയിൽ റെയിൽവെ പോലീസ് എസ്‌പി സൗമിത്ര യാദവിനായിരുന്നു അന്വേഷണ ചുമതല. പരാതിയിൽ കന്യാസ്‍ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പുറത്തു വന്ന ദൃശ്യങ്ങളും റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ചെന്നാണ് പോലീസ് പറയുന്നത്.
Also Read: പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി