ന്യൂഡെൽഹി: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്‌തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സുധാകരൻ ചോദിച്ചു.
നിയമനത്തിന് കഴിവല്ല രാഷ്‌ട്രീയമാണ് മാനദണ്ഡമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തുവെന്നും സുധാകരൻ വിമർശിച്ചു.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ ഇത്തരമൊരു കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന് പുറമേ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Also Read: പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി