ഇംഫാൽ: വിരമിക്കൽ പ്രഖ്യാപന വാർത്തകൾ തള്ളി ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം. ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്. ഞാൻ വിരമിച്ചെന്ന രീതിയിലുള്ള ചില വാർത്തകൾ കണ്ടിരുന്നു. അത് ശരിയല്ലെന്നും മേരി കോം പറഞ്ഞു. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെ 41-കാരിയായ മേരി കോം കരിയർ അവസാനിപ്പിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും, അത് പ്രഖ്യാപിക്കണമെന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടുവന്നു പറഞ്ഞോളാമെന്നും മേരി കോം വ്യക്‌തമാക്കി. ”ദീബ്രിഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയിൽ വിദ്യാർഥികളെ പ്രചോദിപ്പിക്കുകയാണ് ഞാൻ ചെയ്‌തത്. ഇപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ, ഒളിമ്പിക്‌സിലുള്ള പ്രായപരിധി എന്നെ അതിൽ നിന്ന് തടയുന്നു. ഞാൻ ഇപ്പോഴും ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ തന്നെ എല്ലാവരെയും അറിയിക്കാം ”- മേരി കോം പറഞ്ഞു.
മണിപ്പൂരിൽ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളാണ്. ഇടിക്കൂട്ടിൽ ആറുതവണ ലോക ജേതാവും 2021ലെ ഒളിമ്പിക്‌സ് മെഡൽ ജേതാവുമാണ് മേരി കോം. 18ആം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചായിരുന്നു മേരി കോമിന്റെ തുടക്കം. ആറ് ലോക കിരീടങ്ങളുള്ള (2002, 2005, 2006, 2008, 2010, 2018) ആദ്യ വനിതാ ബോക്‌സറായ മേരി കോം, കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും ശക്‌തയായ വനിതകളിൽ ഒരാളായും അറിയപ്പെടുന്നു.
2003ലെ ആദ്യ ലോക ചാമ്പ്യൻപട്ടത്തിന് പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചിരുന്നു. 2009ൽ ഖേൽരത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ൽ പത്‌മശ്രീ, 2013ൽ പത്‌മഭൂഷൺ, 2020ൽ പത്‌മവിഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു. 2016 മുതൽ 2022 വരെ മേരി കോം രാജ്യസഭയിലും അംഗമായിരുന്നു. എലീറ്റ് തലത്തിൽ പുരുഷ, വനിത ബോക്‌സർമാർക്ക് 40 വയസുവരെ മൽസരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ നൽകുന്നുള്ളൂ.
Most Read| രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് സിഐഡിക്ക് കൈമാറി