പാറ്റ്‌ന: ബിഹാറിലെ അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ആർജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്‌ഥാനത്ത് നടന്ന അക്രമങ്ങൾ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേർത്തു. ബിഹാറിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ആർജെഡിയെന്ന ബിജെപിയുടെ ആരോപണങ്ങളെ പാർട്ടിനേതാവ് അലോക് കുമാർ മേത്ത തള്ളി.
ജനസംഖ്യയുടെ 60 ശതമാനവും യുവാക്കൾ ഉള്ള സംസ്‌ഥാനമാണ് ബിഹാർ. ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾ സ്വഭാവികമാണ്. പ്രതിഷേധം ആസൂത്രിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വീടിനു നേരെ ആക്രമണം ഉണ്ടായത് സ്വാഭാവികമാണ്. എങ്കിലും പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് കഴിയുമായിരുന്നു.
വിഷയം രാഷ്‌ട്രീയവൽക്കരിക്കാൻ ആർജെഡിക്ക് താൽപര്യമില്ല. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ആർജെഡി സമത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അലോക് മേത്ത പറഞ്ഞു. ഡെൽഹിയിലുള്ള തേജസ്വി യാദവ് നാളെ മടങ്ങിയെത്തിയാലുടൻ ആർജെഡി ഗവർണറെ കാണും. തുടർന്ന് പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.
Read Also: അവയവമാറ്റം വൈകിയ സംഭവം; ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ച- റിപ്പോർട്