കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് വ്യക്തമാക്കി.
പത്തൊമ്പത് വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് വലിയ രീതിയിൽ പിൻവാങ്ങുകയും സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സമയത്താണ് റോക്കറ്റ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അഫ്ഗാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിവിധ എംബസികളിലെ ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.