കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാന താവളത്തിന് നേരെ റോക്കറ്റാക്രമണം. ശനിയാഴ്‌ച രാത്രിയായിരുന്നു ആക്രമണമെന്ന് എഎഫ്പി റിപ്പോർട് ചെയ്യുന്നു. ആക്രമണത്തിന് പിന്നിൽ താലിബാനെന്നാണ് സൂചന. വിമാന താവളത്തിന് നേരെ തൊടുത്ത മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം റൺവേയിൽ പതിച്ചിരുന്നു. ഇതുമൂലം മുഴുവൻ വിമാനങ്ങളും റദ്ദാക്കിയെന്ന് വിമാനത്താവള മേധാവി മസൂദ് പാഷ്‌തുൻ പറഞ്ഞു. കാബൂൾ സിവിൽ ഏവിയേഷനും ആക്രമണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് വിമാന താവളത്തിന്റെ റൺവേയിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. ഞായറാഴ്‌ച രാത്രിയോടെ റൺവേ പൂർവസ്‌ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മസൂദ് പാഷ്‌തുൻ പറഞ്ഞു. കാണ്ഡഹാർ മേഖലയിൽ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങൾ എത്തിക്കുന്നത് കാണ്ഡഹാർ വിമാന താവളത്തിലൂടെയാണ്. ഇവിടെ ആക്രമണം നടത്തിയതോടെ രണ്ട് അഫ്‌ഗാൻ പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്.
Read also: കോവിഡ് വ്യാപനം; ജപ്പാനിൽ ആറിടത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു