മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാളാണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രാജസ്‌ഥാനെതിരെ ഹാട്രിക് തികച്ച ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഫോമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആത്‌മവിശ്വാസം.
ടൂര്‍ണമെന്റില്‍ ജയിച്ച് തുടങ്ങിയ ടീമുകളാണ് കേരളവും ബംഗാളും. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആദ്യ കളിയിൽ കേരളത്തിന്റെ ജയം. അതേസമയം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ കരുത്തരായ പഞ്ചാബിനെ ഒറ്റ ഗോളിന് മറികടന്നാണ് ബംഗാൾ വരുന്നത്. 61ആം മിനിറ്റില്‍ ശുഭാം ബൗമിക്കിന്റെ വകയായിരുന്നു ബംഗാളിന്റെ വിജയഗോള്‍.
മധ്യനിരയുടെ പ്രകടനം തന്നെയാവും കേരളത്തിന് നിർണായകമാവുക. പ്രതിരോധത്തിലൂന്നി ആക്രമിക്കുന്നതാണ് ബംഗാൾ ശൈലി. നിറഞ്ഞുതുളുമ്പുന്ന ഗാലറികളുടെ പിന്തുണ കേരളത്തിന് കരുത്താവുമെന്നുറപ്പ്. രാജസ്‌ഥാനെതിരായ മൽസരം കാണാന്‍ ആരാധക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് കരുത്തർ ഇന്ന് മുഖാമുഖം വരുമ്പോള്‍ പയ്യനാട് കാണികളുടെ ആവേശമുയരും.
Read Also: രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ