മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ പശ്‌ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മൽസരം. വൈകീട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെ ഉൽഘാടന മൽസരത്തില്‍ കേരളം രാജസ്‌ഥാനെ നേരിടും.
മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഇന്ന് രാവിലെ 9.30നാണ് ആദ്യ മൽസരത്തിന് വിസിൽ മുഴങ്ങുക. പഞ്ചാബിനെ കരുത്തരായ വെസ്‌റ്റ് ബംഗാൾ നേരിടും. രാത്രി 8 മണിക്കാണ് കേരളം- രാജസ്‌ഥാൻ പോരാട്ടം. ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്.
ആറ് തവണ സന്തോഷ് ട്രോഫി മുത്തമിട്ട കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുന്നേറ്റ നിരയുടെ കരുത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണ് കേരളത്തിന്റെ മിന്നുംവരവ്.
പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മൽസരം അരങ്ങേറുക. പഞ്ചാബ്, ബംഗാൾ എന്നീ ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളവും. അതുകൊണ്ടുതന്നെ ഇത്തവണ തീപാറുന്ന മൽസരങ്ങൾക്ക് സാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ ആരാധകർ.
Most Read: വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും