തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന്(Centre for Development of Advanced Computing) കൈമാറി. പ്രതി വാഹനത്തിൽ എത്തുന്നതിന്റെയും അക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്‌ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ആക്രമണം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് പോലീസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ അന്വേഷണ സംഘം നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിസികൾ പരിശോധിച്ചു.
മൂന്ന് ടവറുകളിലായി ആയിരത്തിലേറെ ഫോൺ കോളുകളും പരിശോധിച്ചു. സംശയാസ്‌പദമായി നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്‌തു. ആക്രമി എത്തിയത് ഡീഗോ സ്‌കൂട്ടറിൽ ആയതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു. എന്നാൽ, അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളിൽ പോലും വാഹന നമ്പർ വ്യക്‌തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.
അതിനിടെ, എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‍ഫോടക വസ്‌തുവാണെന്ന പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിരുന്നു. സ്‍ഫോടന ശേഷി കൂട്ടുന്ന രാസ വസ്‌തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.
Most Read: സിബിഎസ്‌ഇ പരീക്ഷ ഫലം; തീരുമാനം വൈകുന്നു