ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധര്‍ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്തംബര്‍ 17 വരെ ഡെല്‍ഹിയില്‍ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതില്‍ താഴെയുമായി. അടുത്ത ദിവസങ്ങളില്‍ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്നും കെജരിവാള്‍ വ്യക്തമാക്കി. അതേസമയം വൈറസിന്റെ ഇന്ത്യയിലെ പ്രഭവ കേന്ദ്രമായ മഹാരാഷ്ട്രയില്‍ ഇതുവരെയായി 12,63,799 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഡെല്‍ഹിയില്‍ സെപ്തംബര്‍ 16നാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 4473 പേര്‍ക്കാണ് അന്നേദിവസം കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ സെപ്തംബര്‍ 15 മുതല്‍ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതല്‍ 40 വരെ മരണങ്ങളും ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതുവരെയായി രണ്ടുലക്ഷത്തിലേറെ പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4638 പേര്‍ വൈറസ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു.
Malabar News: കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം