ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാർട്ടി വിട്ട രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്‌ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആർപിഎൻ സിങ്ങിനൊപ്പം യുപിയിലെ രണ്ട് കോൺഗ്രസ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു.
ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ച, യുപിഎ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർപിഎൻ സിങ് ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞു. പലരും ബിജെപിയിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. 32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോൾ. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
യുപിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർപിഎൻ സിങ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്വപ്‍നങ്ങൾ സാക്ഷാൽകരിക്കാൻ ആയി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയാണ് എന്നും ആർപിഎൻ സിങ് പറഞ്ഞു.
അതേസമയം, ഭീരുക്കൾക്ക് മാത്രമാണ് തികച്ചും വിപരീത പ്രത്യയശാസ്‌ത്രമുള്ള പാർട്ടികളിലേക്ക് ചേക്കേറാൻ കഴിയുകയെന്ന് കോൺഗ്രസ് ദേശീയ വക്‌താവ് സുപ്രിയ ഷ്രിനേറ്റ് പറഞ്ഞു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തെ പ്രത്യയശാസ്‌ത്രത്തിന്റെ യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. “ഈ പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം. തികച്ചും വിപരീതമായ പ്രത്യയശാസ്‌ത്രമുള്ള ഒരു പാർട്ടിയിലേക്ക് ഒരു ഭീരുവിന് മാത്രമേ പോവാൻ കഴിയൂ,”- അവർ പറഞ്ഞു.
Most Read: ജയിംസ് വെബ് ടെലിസ്‌കോപ്പ് അന്തിമ ലക്ഷ്യ സ്‌ഥാനത്തെത്തി; ചരിത്രനേട്ടം