കോഴിക്കോട്: നഗരത്തിന്റെ പൈതൃക മുഖമായ മിഠായിത്തെരുവ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ നാഗരാതിര്‍ത്തിയിലെ വീടുകളില്‍ 2 മണിക്കൂര്‍ കൊണ്ട് അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കികഴിഞ്ഞു.
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫിക്‌സോയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി മിഠായിത്തെരുവിന്റെ സമഗ്രമായ വികസനം നടപ്പിലാക്കുന്ന നടപടികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. വ്യാപാരികളുടെ ആദ്യ രജിസ്ട്രേഷന്‍ വ്യാപാരിയായ അസീമില്‍ നിന്നും തരുണ്‍ ജഗദീഷ് ഏറ്റുവാങ്ങി. ഈ മാസം 25-ന് മുന്‍പായി വീടുകളില്‍ ഇരുന്ന് തന്നെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കും.
കോഴിക്കോട് നഗരത്തിന്റെ പ്രതീകമായി എന്നും അറിയപ്പെട്ടിരുന്ന പ്രദേശമാണ് മിഠായിത്തെരുവ്. സാമൂതിരിയുടെ കാലത്ത് ഗുജറാത്തില്‍ നിന്നുമുള്ള മധുര പലഹാര കച്ചവടക്കാര്‍ കേന്ദ്രീകരിച്ച സ്ഥലമാണ് ഈ തെരുവ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമാണ് ഇന്നിവിടം. 2017-ല്‍ 3.64 കോടി രൂപ ചിലവഴിച്ച് മിഠായിത്തെരുവില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. കോഴിക്കോടിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാട് മിഠായിത്തെരുവിനെ പ്രമേയമാക്കി എഴുതിയ നോവലായിരുന്നു ‘ഒരു തെരുവിന്റെ കഥ’.