തിരുവനന്തപുരം: കേരള പോലീസ് ആക്റ്റിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കാവ്യരചന നിർത്തി ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്‌ഥാപനത്തിന്റെ ഉത്തരവാദിത്തം ഉള്ളതുകൊണ്ടും ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന കവിതകൾ നിർത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. ‘നിയമക്കുരുതി’ എന്ന പേരിൽ അദ്ദേഹം രചിച്ച കവിതയും പോസ്‌റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്‌റ്റുകൾ ഇട്ടാൽ പരാതിക്കാർ ഇല്ലെങ്കിലും പോലീസിന് സ്വമേധയാ കേസെടുക്കാനും പരമാവധി അഞ്ച് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ വിധിക്കാനും കഴിയുന്ന ഓർഡിനൻസ് ആണ് സംസ്‌ഥാന സർക്കാർ കൊണ്ടുവന്നത്. ഒക്‌ടോബർ 22ന് കൊണ്ടുവന്ന ഈ ഓർഡിനൻസ്, സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നിരിക്കുന്നത്. 2011ലെ പോലീസ് ആക്റ്റിൽ ഭേദഗതി വരുത്തി 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്‌ഥാനത്തെ സൈബർ നിയമത്തെ കുറിച്ച് അടുത്തിടെ വീണ്ടും ചോദ്യം ഉയർന്നിരുന്നു. നിയമം ശക്‌തമല്ലാത്തതിനാൽ ആണ് സംസ്‌ഥാനത്ത് സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:
വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹിക രാഷ്‌ട്രീയ വിഷയങ്ങളെ ആസ്‌പദമാക്കി കഴിഞ്ഞ മൂന്നു വർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്‌തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിന്റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്‌ഥാപനത്തിന്റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം.
നിയമക്കുരുതി
കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കൺഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ….