സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത് വിലക്കിയതിന് എതിരെയാണ് നടപടി.
ഗൂഗിളിന്റെ ഒഎസുകളുടെ ഓപ്പറേറ്റിങ് സിസ്‌റ്റം) പരിഷ്‌കരിച്ച പതിപ്പുകൾ പോലും ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്നും ഇതുവഴി വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചുവെന്നും ഗൂഗിളിന് എതിരെ പരാതി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഭീമമായ തുക പിഴ ചുമത്താൻ അധികൃതർ തീരുമാനിച്ചത്.
കൊറിയ ഫെയർ ട്രേഡ് കമ്മീഷനാണ് ഗൂഗിളിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തത്. ഗൂഗിളിനെതിരെ ആഗോള തലത്തിൽ ചുമത്തപ്പെടുന്ന ഏറ്റവും വലിയ പിഴകളിൽ ഒന്ന് കൂടിയാണിത്. സ്വന്തം പേയ്‌മെന്റ് സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് പണമടക്കണമെന്ന ഗൂഗിളിന്റെയും ആപ്പിളിന്റെയും ചട്ടത്തിനു മേൽ ദക്ഷിണ കൊറിയ അടുത്തിടെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ നൽകണമെന്ന് ജൂണിൽ ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റിയും ഉത്തരവിട്ടിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വിവിധ കാരണങ്ങൾക്ക് ഗൂഗിൾ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
Read Also: ഷൈനും അഹാനയും ഒന്നിക്കുന്ന ‘അടി’; പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി