ന്യൂഡെൽഹി: തെരുവ് നായകൾക്കും കാരുണ്യം, ബഹുമാനം, അന്തസ് എന്നിവക്ക് അർഹതയുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. ഭക്ഷണം ലഭിക്കുന്നതിനു തെരുവ് നായകള്‍ക്കും അത് നൽകുന്നതിന് പൗരൻമാർക്കും അവകാശമുണ്ട്. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരൻമാരുടെ ധാര്‍മികമായ കടമയാണ്. വന്ധ്യംകരിക്കുകയും വാക്‌സിനേറ്റ് ചെയ്യുകയും ചെയ്‌ത തെരുവ് നായകളെ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പിടിച്ചുകൊണ്ട് പോകാന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസ് ജെആര്‍ മിഥയുടെ സിംഗിള്‍ ബെഞ്ചാണ് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കിയത്. തെരുവ് നായകൾക്ക് എല്ലായിടത്തും ഭക്ഷണം നല്‍കാന്‍ പാടില്ല. ഇതിനായി പ്രത്യേക സ്‌ഥലം കണ്ടെത്തണം. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് ഭക്ഷണം നല്‍കുന്നതിനുള്ള പ്രത്യേക സ്‌ഥലങ്ങള്‍ കണ്ടെത്താന്‍ ദേശീയ മൃഗക്ഷേമ ബോര്‍ഡിനോട് ഡെൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ ഇല്ലാത്ത ഇടങ്ങളിൽ മുന്‍സിപ്പല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഇത്തരം സ്‌ഥലങ്ങള്‍ കണ്ടെത്തണം. തെരുവ് നായകള്‍ ചെറിയ ഭൂപ്രദേശത്തിനുള്ളിലാണ് ജീവിക്കാറ്. അതിനാല്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്ന സ്‌ഥലവും ഈ പ്രദേശത്തിനുള്ളിലായിരിക്കണം. ഇത്തരത്തിൽ പ്രത്യേക സ്‌ഥലങ്ങളില്‍ തെരുവ് നായകൾക്ക് ഭക്ഷണം നല്‍കുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പുരുത്തണമെന്ന് പോലീസിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. ആവശ്യത്തിന് വെള്ളവും ഭക്ഷണവും തെരുവ് നായകള്‍ക്ക് കിട്ടുന്നു എന്ന് ഉറപ്പുരുത്തണമെന്നും മുന്‍സിപ്പല്‍ കോര്‍പറേഷനുകളോട് ഹൈക്കോടതി പറഞ്ഞു.
എല്ലാ റസിഡന്റ് അസോസിയേഷനുകള്‍ക്ക് ഉളളിലും മൃഗ ക്ഷേമ സമിതികള്‍ രൂപവൽക്കരിക്കാൻ കോടതി നിർദ്ദേശം നൽകി. തെരുവുനായകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം ആനിമല്‍ വെല്‍ഫെയര്‍ കമ്മിറ്റികൾക്ക് മുമ്പാകെ പറയാം. അസുഖമുള്ള തെരുവ് നായകൾക്ക് ചികിൽസ ഉറപ്പാക്കേണ്ടത് റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകൾ ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി.
Most Read: ‘കുരുന്ന്-കരുതല്‍’; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി സർക്കാർ