കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ ചെയ്തത്. ഈയിടെ മാനന്തവാടി താലൂക്കിൽ മാത്രം രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്തു.
ലഹരിമരുന്ന് സംഘത്തിലകപ്പെട്ട വിവരം സ്കൂളിലറിഞ്ഞപ്പോഴുള്ള വിഷമം മൂലവും ഫോൺ വീട്ടിൽ പിടിച്ചതിനും വരെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. കൂട്ടുകാരായ 4 കുട്ടികൾ കഴിഞ്ഞവർഷം മരിച്ചതിനു പിന്നിൽ ഓൺലൈൻ ഗെയിമുകളുടെയും ചില സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളുടെയും സ്വാധീനം കണ്ടെത്തിയിരുന്നു.
ലോക്ക്ഡൗൺ കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും മൂലം നിരവധി പേരാണ് പരാതികളും വേദനകളും പങ്കുവെക്കുന്നതിനായി വിളിക്കുന്നതെന്ന് സ്കൂൾ കൗൺസിലർമാർ പറയുന്നു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെയും ഇത്തരം സംഭവങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ദുരൂഹത ആരോപിക്കപ്പെട്ട സംഭവങ്ങളിൽ പ്രത്യേക സംഘം അന്വേഷണം നടത്തും.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന സംഘങ്ങളെയും നിരീക്ഷിക്കാൻ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത കുട്ടികളുടെ കൂട്ടുകാർക്ക് കൗൺസിലിംഗ് സൗകര്യവുമൊരുക്കുന്നുണ്ട്. ആത്മഹത്യാ പ്രവണത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും നിരീക്ഷിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അർ.ഇളങ്കോ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.
കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത വർദ്ധിക്കാനുള്ള കാരണങ്ങൾ
• ഓൺലൈൻ ക്ലാസ്സുകളിൽ ഇരിക്കാത്തതിന് വഴക്ക് പറയുക
• ഗെയിം കളിക്കാൻ അനുവദിക്കാതിരിക്കുക
• ഫോണിലും മറ്റും അശ്ലീല ചിത്രങ്ങൾ നോക്കിയതിന് വഴക്ക് പറയുക
• ലഹരി ഉപയോഗം പിടിക്കപെടുക
• താളം തെറ്റിയ കുടുംബാന്തരീക്ഷം
• കുടുംബനാഥന്റെ ലഹരി ഉപയോഗം
• കൂട്ടുകാരുമായി ഇടപഴകാൻ സാധിക്കാത്തതുമൂലമുള്ള മാനസികസമ്മർദ്ദം
കരുതലിനായി എന്തൊക്കെ ചെയ്യാം?
• കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ കൂടുതൽ ശ്രദ്ധ കാണിക്കുക
• കൗമാരക്കാർ, കൊച്ചുകുട്ടികൾ തുടങ്ങിയവരെ അടുത്തറിയുവാൻ ശ്രമിക്കുക
• തുറന്ന് സംസാരിക്കുക, അവർക്ക് പറയാനുള്ളത് കേൾക്കുക
• സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം ഉറപ്പ് വരുത്തുക
• കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് തോന്നിയാൽ വിദഗ്ദ്ധ സഹായം തേടാൻ മടികാണിക്കാതിരിക്കുക