വടകര: താലൂക്ക് ഓഫിസിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്‌തമായത്. ഇക്കാര്യം മന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ കെഎസ്‌ഇബി ഉദ്യോഗസ്‌ഥർ വിശദീകരിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് നടന്നതിന്റെ ലക്ഷണമില്ലെന്നാണ് കെഎസ്‌ഇബിയുടെ പരിശോധനയിൽ വ്യക്‌തമായത്. വടകര സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പിപി മനോജ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മീറ്ററിനോ ഫ്യൂസിനോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മീറ്റർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അധിക വൈദ്യുതി പ്രവാഹത്തിന്റെ ഒരു ലക്ഷണവും കാണാൻ കഴിഞ്ഞിട്ടില്ല. ഇതേ കണ്ടെത്തലാണ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ തീപിടുത്തത്തിന്റെ കാരണം മറ്റെന്തോ ആണെന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. അട്ടിമറി സാധ്യതാ സംശയവും ഉയരുന്നുണ്ട്.
രേഖകൾ സൂക്ഷിക്കുന്ന മുറിയോട് ചേർന്ന ഹാളിലാണ് തീപിടുത്തത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സംശയം. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് കൂടുതൽ ശാസ്‌ത്രീയമായ പരിശോധനകൾ വരുംദിവസങ്ങളിൽ നടത്തിയേക്കും.
Also Read: ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി