വയനാട്: തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 60-ലധികം മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ് പോലീസ് പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ ഇയാൾ മോഷണം പതിവാക്കിയിരുന്നു.
തോമാട്ടുചാലിലെ ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയാണ് കുപ്രസിദ്ധ മോഷ്‌ടാവായ വിജയനെ പിടികൂടാന്‍ പോലീസിന് സഹായമായത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തോമാട്ടുചാലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് ബത്തേരി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുടുതല്‍ തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം.
വിരളടയാളം വെച്ച് നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടത്തിയത് വിജയനെന്ന് ഉറപ്പിച്ചതോടെ പോലീസ് ഇയാളെകുറിച്ച് അന്വേഷണം തുടങ്ങി. അമ്പലവയലില്‍ വ്യാജ വിലാസത്തില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു വിജയന്‍. പോലീസ് അന്വേഷിക്കുന്നുവെന്ന് മനസിലായതോടെ വിജയന്‍ സ്വദേശമായ മേട്ടുപ്പാളയത്തേക്ക് മുങ്ങി.
അവിടെയെത്തിയാണ് ഇന്നലെ ഇയാളെ കസ്‌റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലാണ് വടക്കൻ ജില്ലകളിൽ പതിവായി മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ഒരുമാസമായി വയനാട്ടില്‍ വിവിധയിടങ്ങളിൽ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ വിജയനാണെന്നാണ് പോലീസ്‍ നല്‍കുന്ന വിവരം.
Malabar News: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിയുടെ മരണം; മൃതദേഹം ഇന്ന് വിട്ടുനൽകും