കോഴിക്കോട്: ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. 14.2 ശതമാനമാണ് ഈ ആഴ്‌ചയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). ഇതോടെ കൂടുതല്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച 30 തദ്ദേശ സ്‌ഥാപനങ്ങളാണ് ഇങ്ങനെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 37 എണ്ണമായി.
ഇതില്‍ കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി, ഫറോക്ക് നഗരസഭകളും ഉള്‍പ്പെടുന്നു. ഇതില്‍ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ ടിപിആര്‍ 20നു മുകളിലുമാണ്. കുന്നുമ്മല്‍, കായക്കൊടി പഞ്ചായത്തുകളിലെ ടിപിആര്‍ 25 ശതമാനത്തിന് മുകളിലും. ചില പഞ്ചായത്തുകള്‍ കാറ്റഗറി ബിയില്‍ നിന്ന് ഡിയിലേക്ക് മാറിയിട്ടുണ്ട്. ഓരോ ദിവസത്തെ ടിപിആര്‍ നോക്കുകയാണെങ്കിലും 11 ശതമാനത്തിന് മുകളിലാണ് ഈ ആഴ്‌ചയിലെ കണക്ക്.
ഇതോടെ കടുത്ത നടപടികളിലേക്കാണ് അധികൃതർ പോകുന്നത്. കുട്ടികളേയും വയോധികരെയും പൊതു ഇടത്തില്‍ കൊണ്ടുവന്നാല്‍ വാഹനം പിടിച്ചെടുക്കല്‍ ഉൾപ്പടെ കര്‍ശന നടപടിയുണ്ടാവുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
മാസ്‌ക് ധരിക്കാത്തതിന് 960 കേസുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 649 കേസുകളുമാണ് ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്. അനാവശ്യമായി നഗരത്തിൽ എത്തിയവരുടെ 257 വാഹനങ്ങളും പിടിച്ചെടുത്തു.
ഇന്നലെ 2151 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിനു പുറമെ ഡെല്‍റ്റ വകഭേദം റിപ്പോർട് ചെയ്യുന്നതും ആശങ്ക കൂട്ടുന്നുണ്ട്. 200നു മുകളിലാണ് ഇതുവരെ ഈ വിഭാഗത്തില്‍ സ്‌ഥിരീകരിച്ച കണക്ക്. നിലവിൽ 18,526 കോഴിക്കോട് സ്വദേശികളാണ് കോവിഡ് സ്‌ഥിരീകരിച്ച് ചികില്‍സയിലുളളത്.
Malabar News: ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം