ന്യൂഡെൽഹി: പശുക്കളുടെ സംരക്ഷണത്തിന് പുറമെ അവയുടെ അറിവുകളും പൊതുജനങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന വാശിയിലാണ് നരേന്ദ്ര മോദി സർക്കാർ. സ്‌കൂളുകളിലും കോളേജുകളിലും പശുക്കളെക്കുറിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. പശുക്ഷേമത്തിനായി രൂപവൽക്കരിച്ച സർക്കാർ സംവിധാനമായ രാഷ്‌ട്ര കാമധേനു ആയോഗിന്റെ കീഴിലാണ് പരീക്ഷ നടത്തുന്നത്.
ഫെബ്രുവരി 25ന് രാജ്യവ്യാപകമായി പരീക്ഷ സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്. ‘കാമധേനു കൗ വിജ്‌ഞാൻ പ്രചാർ പ്രസാർ എക്‌സാമിനേഷൻ‘ എന്ന പേരിൽ ഓൺലൈൻ ആയി നടത്തുന്ന പരീക്ഷ നാല് വിഭാഗങ്ങളിലായാണ് നടക്കുക. പ്രൈമറി ആൻഡ് മിഡിൽ സ്‌കൂൾ, സെക്കൻഡറി, കോളേജ് എന്നിവിടങ്ങിലെ വിദ്യാർഥികൾക്കാണ് പരീക്ഷ.പൊതുജനങ്ങൾക്കായി പ്രത്യേക പരീക്ഷയും നടത്തും.
മൾട്ടിപ്പിൾ ചോയ്‌സോട് കൂടിയ ഒബ്‌ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽമാർ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പരീക്ഷക്ക് ചുക്കാൻ പിടിക്കുമെന്നാണ് കാമധേനു ആയോഗിന്റെ റിപ്പ്പോർട്ട്.
54 പേജുള്ള പിഡിഎഫ് രൂപത്തിലാണ് സിലബസ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ ബ്‌ളോഗ് പോസ്‌റ്റുകൾ വീഡിയോകൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരാതന ഗ്രന്‌ഥങ്ങളിൽ പശുക്കളെ കുറിച്ചുള്ള പരാമർശം, പശുക്കൾ മനുഷ്യവർഗത്തിന് നൽകുന്ന അഞ്ച് വലിയ സംഭാവനകൾ (പാൽ, നെയ്യ്, തൈര്, ചാണകം, മൂത്രം) തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പശുക്കളുടെ പ്രത്യേകതകൾ വിവരിക്കാൻ സിലബസിൽ നിന്ന് വലിയൊരു ഭാഗം തന്നെ മാറ്റിവെച്ചിട്ടുണ്ട്.
Also Read: മതപരിവർത്തന നിയമങ്ങൾ; സ്‌റ്റേ ഇല്ല, പരിശോധിക്കാമെന്ന് സുപ്രീംകോടതി