തൃശൂർ: ഈസ്‌റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്‌പി കെ സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരായ കെ സുകുമാരൻ, കെ ഉല്ലാസ്, സിഐ സിഎൽ ഷാജു എന്നിവരടങ്ങിയ ഏഴംഗസംഘമാണ് ആദ്യഘട്ട അന്വേഷണത്തിൽ ഉള്ളത്. പിന്നീട് അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഇരിങ്ങാലക്കുടയിലെത്തി. കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചു.
കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. 2019 നവംബർ 14ന് വൈകിട്ടാണ് ഈസ്‌റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആനീസിന് രാത്രിയിൽ കൂട്ടിനായി വരാറുള്ള സ്‌ത്രീ വൈകിട്ട് ആറരയോടെ എത്തിയപ്പോഴാണ് ആനീസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻവശത്തെ ഡോർ പുറത്തുനിന്ന് അടച്ചനിലയിലായിരുന്നു.
അടുക്കളയുടെ തൊട്ടടുത്ത ഹാളിലാണ് ആനീസിന്റെ മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വളകൾ മോഷണം പോയതായി കണ്ടെത്തിയെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമൊന്നും നഷ്‌ടപ്പെട്ടിരുന്നില്ല.
സംഭവം നടന്ന ദിവസം മൂന്ന് പെൺമക്കൾ ഭർത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ളണ്ടിലും ആയിരുന്നു. മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക്, വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും വീടും പരിസരവും അരിച്ചു പെറുക്കിയെങ്കിലും തെളിവുകൾ ലഭിച്ചില്ല.
പ്രതി ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന നവംബർ 13ലെ പത്രക്കടലാസ് മാത്രമായിരുന്നു പോലീസിന് ലഭിച്ച ഏക തെളിവ്. ഇതര സംസ്‌ഥാന തൊഴിലാളികളടക്കം നിരവധിപേരെ പോലീസ് ചോദ്യം ചെയ്‌തു. എന്നാൽ പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഇരിങ്ങാലക്കുട മുൻ ഡിവൈഎസ്‌പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
പിന്നീട് പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. എന്നാൽ കൊലയാളിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
Malabar News: ഓപ്പറേഷന്‍ പി ഹണ്ട്; ജില്ലയില്‍ നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, 67 പേരെ പിടികൂടി