കണ്ണൂർ: ലക്ഷ്യം കീഴടക്കാൻ ശാരീരിക ബലത്തേക്കാൾ ആവശ്യം മനോധൈര്യവും ഇച്ഛാശക്‌തിയും ആണെന്ന വിശ്വാസമാണ് കണ്ണൂരിൽ നിന്നുള്ള ഈ ദമ്പതികളെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിൽ എത്തിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ ആയിഷ മൻസിലിൽ സഫ്രീന ലത്തീഫും താഴെചൊവ്വ റസിയാസിൽ ഡോ. ഷമീൽ മുസ്‌തഫയുമാണ് കിളിമഞ്ചാരോ കീഴടക്കിയത്.
2021 ജൂലായ് എട്ടിനാണ് ഈ ദമ്പതികൾ പർവതാരോഹണം ആരംഭിച്ചത്. ജൂലായ് 14ന് ഉച്ചക്ക് 3.12ന് കിളിമഞ്ചാരോയുടെ ഏറ്റവും ഉയരം കൂടിയ ഉഹൂരു കൊടുമുടിയിൽ എത്തി. സമുദ്ര നിരപ്പിൽ നിന്നും 5,985 മീറ്ററാണ് താൻസനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ ഉയരം.
ഖത്തറിലെ ദോഹ ഹമദ് ഹോസ്‌പിറ്റൽ അക്യൂട്ട് കെയർ സർജറി ഡിപ്പാർട്മെന്റിൽ സർജനായി ജോലിചെയ്യുകയാണ് ഡോ. ഷമീൽ മുസ്‌തഫ. ഇന്ത്യയിലെ അറിയപ്പെടുന്ന കേക്ക് ആർട്ടിസ്‌റ്റാണ് സഫ്രീന. കിളിമഞ്ചാരോ കീഴടക്കുന്നതിന് മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പുകളാണ് ഇരുവരും ശാരീരികമായും മാനസികമായും നടത്തിയത്. ദിവസവും ഏകദേശം അഞ്ച് മണിക്കൂറോളം ഇരുവരും വ്യായാമം ചെയ്യാറുണ്ടായിരുന്നു.
പർവതം കയറാൻ തുടങ്ങിയപ്പോൾ ഉയരം കൂടുന്നതിന് അനുസരിച്ച് ഓക്‌സിജന്റെ അളവ് അന്തരീക്ഷത്തിലും ശരീരത്തിലും കുറയാൻ തുടങ്ങി, അതോടെ ശ്വാസ തടസവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. എങ്കിലും ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ ഇരുവരും തയ്യാറായില്ല. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദമ്പതികൾ പറഞ്ഞു.
പർവതം ഇറങ്ങാൻ രണ്ട് ദിവസം എടുത്തു. രണ്ട് വർഷം മുൻപ് നടത്താൻ തീരുമാനിച്ച യാത്ര കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നീണ്ടുപോയത്. വാക്‌സിൻ സ്വീകരിക്കുകയും ഇരു രാജ്യത്തും ക്വാറന്റെയ്ൻ ഒഴിവാക്കുകയും ചെയ്‌തതോടെ യാത്രാ സ്വപ്‌നവുമായി മുന്നോട്ട് പോകുകയായിരുന്നു.
Most Read: മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്