തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്‌ഥാന സർക്കാർ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എല്ലാവർക്കും നീതി ലഭ്യമാക്കണം. ന്യൂനപക്ഷം എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണെന്നും മുരളീധരന്‍ പറഞ്ഞു.
ക്രൈസ്‌തവ സമുദായത്തിന്റെ പിന്നോക്കാവസ്‌ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സമീപനം ഭരണഘടനാ വ്യവസ്‌ഥകള്‍ക്ക് വിരുദ്ധമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. കോടതി വിധി സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിക്കെതിരെ സർക്കാർ മുന്നോട്ടുവരുന്നത് മുസ്‌ലിം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണെന്നും മുരളീധരൻ പറയുന്നു.
അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിലെ സിപിഎമ്മും കോൺഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്‌ട്രീയ താൽപര്യത്തോടെയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. എന്നാൽ, ലക്ഷദ്വീപ് വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
Most Read: ‘ലക്ഷദ്വീപിന് പിന്തുണ വേണം’; കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കവരത്തി പഞ്ചായത്ത്