ന്യൂ ഡെൽഹി: ഇന്ത്യൻ ഭരണഘടനയിലെ അവിഭാജ്യ ഘടകമായ ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുന്ന പ്രവണത വർദ്ധിക്കുന്നതായി കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമീപ കാലത്ത് ഇന്ത്യൻ ജുഡീഷ്യറിയുടെ പല വിധിന്യായങ്ങൾക്കും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിക്കെതിരെ സംസാരിച്ചതിന് നടപടി നേരിടേണ്ടി വരികയും ചെയ്തു. ഈ വിഷയത്തിൽ രാജ്യത്ത് വ്യാപകമായി അദ്ദേഹത്തിന് അനുകൂലമായ തരംഗം ഉണ്ടായതും സുപ്രീം കോടതി വിധി അടക്കം നിരന്തരം വിമർശന വിധേയമാവുന്നതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
Read Also: സുനന്ദ പുഷ്‌കർ കേസ്; സമാന്തര അന്വേഷണം വേണ്ട, അർണബിനോട് ഹൈക്കോടതി
പൊതുതാൽപര്യ ഹരജികൾ മറയാക്കി സമൂഹ മാദ്ധ്യമങ്ങളിൽ കോടതികൾക്ക് എതിരായ പ്രവണതകൾ കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ചീഫ് ജസ്റ്റിസിനെ ഇമ്പീച്ച്മെന്റ് നടപടിയിലൂടെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടതിനെയും അദ്ദേഹം വിമർശിച്ചു. തങ്ങൾക്ക് എതിരായ വിധികൾ വരുമ്പോളുള്ള അസഹിഷ്ണുതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.