ലഖ്നൗ: ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്ന് മസ്‌ജിദ് അധികൃതർ. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്‌തമാക്കി.
പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ ‘സുപ്രധാന തെളിവ്’ കണ്ടെത്തിയതായി ഹിന്ദുവിഭാഗം അഭിഭാഷകൻ ഹരിശങ്കർ ജയിൻ കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം അംഗീകരിച്ച് കോടതി ഉത്തരവിട്ടത്.
അതേസമയം, രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്ത ഫൗണ്ടനാണ് കണ്ടെത്തിയതെന്നും രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും ഗ്യാൻവാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്‍ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ ‘ദ ഹിന്ദു’വിനോട് പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും ഇതു വ്യക്‌തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും സയിൻ യാസീൻ പറഞ്ഞു.
Read also: ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്; നരേന്ദ്ര മോദി