ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺദീപ് സുർജേവാല. അധ്യക്ഷനാകാൻ ഏറ്റവും യോജിച്ചയാളെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
” പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ ആരംഭിക്കും. ഇലക്റ്ററൽ കോളേജ് ഓഫ് കോൺഗ്രസ്, എഐസിസി അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ, അംഗങ്ങൾ തുടങ്ങിയവർ ആരാണ് ഏറ്റവും യോഗ്യതയുള്ള ആളെ തിരഞ്ഞെടുക്കുക. ഞാനടക്കം 99.9 ശതമാനം പേരും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് ആഗ്രഹിക്കുന്നു,”- രൺദീപ് സുർജേവാല പറഞ്ഞു.
Party will soon start the procedure to elect a new party president. Electoral college of Congress, AICC members, Congress workers & members will choose who’s best suited. 99.9% of people including me want Rahul Gandhi to be elected as party president: Randeep Surjewala, Congress pic.twitter.com/FHlybFgcKK
— ANI (@ANI) December 18, 2020
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞത്. പിന്നീട് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി നിയമിക്കുകയായിരുന്നു. രാഹുൽ തന്നെ അധ്യക്ഷ സ്‌ഥാനത്തേക്ക് തിരികെ വരണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരാൾ നേതൃ സ്‌ഥാനത്ത് എത്തണമെന്നായിരുന്നു രാഹുലിന്റെ നിലപാട്.
കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച ‘വിമത’ നേതാക്കൾ നാളെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സുർജേവാലയുടെ പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്‌ചക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
23 നേതാക്കൾ കത്തിൽ ഒപ്പിട്ടിരുന്നുവെങ്കിലും എല്ലാവരും യോഗത്തിൽ ഉണ്ടാവില്ല. അഞ്ചോ ആറോ നേതാക്കളുള്ള ഒരു സംഘമായിരിക്കും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുക. എന്നാൽ ഇത് സോണിയ ഗാന്ധിയും ‘വിമതരും’ തമ്മിലുള്ള കൂടിക്കാഴ്‌ച മാത്രമല്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. കത്തിൽ ഒപ്പിടാത്ത മറ്റുള്ളവരും കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.
Also Read: മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ