കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്‌തനായി. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വന്നത്. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. സ്‌റ്റേഷനിലെത്തിയ ഇയാൾ ഗ്രില്ലിൽ തലയിടിച്ചു പൊട്ടിക്കുകയായിരുന്നു.
മുറിവേറ്റ് രക്‌തത്തിൽ കുളിച്ചുനിന്ന ഇയാളെ ചികിൽസിക്കാനും മറ്റു പരിശോധനകൾക്കും ഉടൻ തന്നെ പോലീസുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെയെത്തി മുറിവ് ഡ്രഡ് ചെയ്യുന്നതിനിടെ ഇയാൾ വീണ്ടും അക്രമാസക്‌തനായി. ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയിൽ ചില്ലു കഷ്‌ണവുമായി ഇയാൾ പോലീസുകാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു.
ഇതോടെ, പോലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ, പ്രതിയുമായുള്ള മൽപ്പിടത്തത്തിനിടെ പോലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പോലീസുകാരന്റെ കൈയിലെ മുറിവ് ആഴമുള്ളതാണ്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്നാണ് പോലീസ് സംശയം. ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു