മലപ്പുറം: പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബന്ധുക്കൾക്ക് ഒപ്പം കഴിയവേ വീണ്ടും പീഡനത്തിന് ഇരയായത്.
2016ല്‍ 13ആം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് പേർ ചേർന്ന് അന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് കേസ്. ഇതേത്തുടർന്ന് പാണ്ടിക്കാട് പോലീസ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത് കുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റി. പിന്നാലെ ആറ് മാസത്തിനുള്ളിൽ കുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
എന്നാൽ പിന്നീട് നടത്തിയ കൗൺസിലിംഗിൽ കുട്ടിയെ ഒരാൾ ഉപദ്രവിച്ചുവെന്ന വിവരം പുറത്തുവന്നു. ഇത് കേസാവുകയും വീണ്ടും കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റുകയും ചെയ്‌തു. വീട്ടിൽ സുരക്ഷിതയല്ല എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റാൻ ശിശുക്ഷേമസമിതി ഉദ്യോഗസ്‌ഥർ തീരുമാനിച്ചത്.
എന്നാൽ, 2020ൽ കോവിഡ് വ്യാപനത്തിന് മുൻപ് തന്നെ മറ്റൊരു ബന്ധു എത്തി കുട്ടിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ട് പോകുകയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേക്ക് വിട്ടശേഷം കുട്ടി മൂന്നാമതും പീഡനത്തിന് ഇരയായി എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ പാണ്ടിക്കാട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഒരു തവണ ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചതിന് ശേഷവും കുട്ടി പീഡനത്തിന് ഇരയായിട്ടും വീണ്ടും അവർക്കൊപ്പം വിട്ടതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ വിലയിരുത്തൽ നടത്താതെയാണ് കുട്ടിയെ ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചത് എന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തേണ്ടിയിരിക്കുന്നു.
നിലവിൽ കുട്ടി ചിൽഡ്രൻസ് ഹോമിലാണ് ഉള്ളത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യും.
Malabar News: കുതിരാന്‍ തുരങ്കപാതയിലെ ആശങ്കകൾ; ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്തയച്ചു