തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ വർണ വിസ്‌മയത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കെ റെയിലും വന്ദേഭരതുമാണ് ഇത്തവണത്തെ വെടിക്കെട്ട് വെറൈറ്റികൾ.
പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ) കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത വേനൽ മഴയുടെ ആശങ്ക ഉണ്ടെന്നും മഴ മാറിനിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും പൂരപ്രേമികളും. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്‌തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്‌ചയാണ് മഹാപൂരം.
തൃശൂർ പൂരം പ്രമാണിച്ചു കോർപറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 29ന് ഉച്ചക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചക്ക് രണ്ടുമണിവരെ 48 മണിക്കൂർ കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും, മറ്റു ലഹരി വസ്‌തുക്കളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു കൊണ്ടും ജില്ലാ കളക്‌ടർ വിആർ കൃഷ്‌ണതേജ ഉത്തരവിട്ടു.
Most Read: ‘പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി’ എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യമന്ത്രി