കോഴിക്കോട്: പുതുവൽസര ആഘോഷങ്ങൾക്ക് കൊഴുപ്പേകാനായി നഗരത്തിൽ എത്തിച്ച കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ ഇരുവരെയും കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഉപ്പള പൈവളിഗ ചിപ്പാറ കൂടൽവീട്ടിൽ അബ്‌ദുൾ മുനീർ (31), ഉപ്പള സുംഗതകട്ട വീട്ടിൽ മൻസൂർ (30) എന്നിവരാണ് പിടിയിലായത്. ആറ് കിലോഗ്രാം കഞ്ചാവും അരക്കിലോയിൽ അധികം ഹാഷിഷ് ഓയിലുമായി നരിക്കുനി കുമാരസ്വാമി റോഡ് ജംഗ്‌ഷനിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും പിടികൂടിയത്.
ഇവർ സഞ്ചരിച്ച മാരുതി കാറും പോലീസ് പിടിച്ചെടുത്തു. ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ച് കേരളത്തിലുടനീളം മാരക ലഹരി മരുന്നുകൾ എത്തുന്നത് തടയുന്നതിന് പോലീസ് ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കനത്ത പരിശോധനയാണ് നടക്കുന്നത്. കാസർഗോഡ് രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിൽ വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പ്രതികൾ സഞ്ചരിച്ച കാർ പോലീസ് തടഞ്ഞ് നിർത്തി പരിശോധിച്ചത്.
കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ മുമ്പും മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്‌തമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് 20 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കാസർഗോഡ് സ്വദേശികളായ യുവാക്കളെയും പോലീസ് പിടികൂടിയിരുന്നു.
Also Read: കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു; ഔഫിന്റെ വീട് സന്ദർശിച്ച് മുനവ്വറലി തങ്ങൾ