കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്. ബേക്കല്‍ പോലീസുമായി സഹകരിച്ചാണ് അന്വേഷണം.
വ്യാഴാഴ്‌ചയാണ് ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുഞ്ഞികൃഷ്‌ണൻ (65) അറസ്‌റ്റിലായത്. ഇയാൾ നിലവിൽ 15 ദിവസത്തേക്ക് റിമാന്‍ഡിലാണ്. കുഞ്ഞികൃഷ്‌ണന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രതികള്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് ഇയാൾക്കും ഒരു പങ്ക് നല്‍കിയിരുന്നതായാണ് വിവരം.
അതേസമയം സംഭവത്തില്‍ കൂടുതല്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ബാങ്ക് മാനേജരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ മേല്‍പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സുഹൈറിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം കേസിലെ മറ്റുപ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
2020 ഒക്‌ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സുഹൈര്‍ മൂന്ന് തവണയും, തുടര്‍ന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവർ വിവിധ അക്കൗണ്ടുകളിലൂടെയും ആഭരണങ്ങൾ പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തിരൂര്‍ പൊന്ന് എന്നറിയപ്പെടുന്ന ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവര്‍ പണയം വെച്ചത്. ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്.
Malabar News: ജില്ലയിൽ കോവിഡ് രോഗികൾ കൂടി; ആശുപത്രികൾ നിറഞ്ഞു- പ്രതിസന്ധി