ജനീവ: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില്‍ അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. മുമ്പും പല രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അമേരിക്ക തീരുവ അടിച്ചേല്‍പ്പിച്ചിട്ടുണ്ട് എങ്കിലും ഇതാദ്യമായാണ് ഡബ്ല്യുടിഒ അതിനെതിരെ വിധിയുമായി എത്തുന്നത്. ഇരുപതിനായിരം കോടി ഡോളറില്‍പ്പരമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമ വിരുദ്ധമാണെന്നാണ് ഡബ്ല്യുടിഒയുടെ വിധി.
അമേരിക്ക ചൈനക്കെതിരെ ഉന്നയിച്ച ബൗദ്ധിക സ്വത്തുമോഷണം, സാങ്കേതികവിദ്യാ കൈമാറ്റം, നവീകരണം തുടങ്ങിയ വിഷയങ്ങളിലെ ആരോപണങ്ങളും ഡബ്ല്യുടിഒ തള്ളി. അതേസമയം ശതകോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചടത്തീരുവകള്‍ ചുമത്താന്‍ ചൈനക്ക് അവസരം നല്‍കുന്നതാണ് വിധി. കൂടാതെ അമേരിക്കന്‍ തീരുവകള്‍ ഡബ്ല്യുടിഒ നിയമങ്ങള്‍ക്ക് എതിരാണെന്നും സംഘടന വ്യക്തമാക്കി,
2018 ജൂണില്‍ 3400 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നീട് സെപ്തംബറില്‍ 20,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ അടിച്ചേല്‍പ്പിക്കുകയും മാസങ്ങള്‍ക്ക് ശേഷം അത് 25 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഈ നടപടികളാണ് ഇപ്പോള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. കൂടാതെ നിര്‍ബന്ധിത വേല ആരോപിച്ച് ചൈനയിലെ സിന്‍ജിയാങ്ങില്‍ നിന്നുള്ള പരുത്തി, വസ്ത്രങ്ങള്‍, കംപ്യൂട്ടര്‍ ഭാഗങ്ങള്‍, മുടി ഉത്പന്നങ്ങള്‍ എന്നിവക്കും ഒരു നൈപുണ്യ വികസന, പരിശീലന കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും ട്രംപ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം വിധിക്കെതിരെ അമേരിക്കക്ക് അപ്പീല്‍ നല്‍കാന്‍ അവസരം ഉണ്ടെങ്കിലും അത് പരിഗണിക്കുന്നതിന് ഉള്ള കോടതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അമേരിക്ക അതില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കാത്തതാണ് ഇതിന് പ്രധാന തടസ്സം.
National News: ഇതര സംസ്ഥാനക്കാരുടെ മടക്കം വ്യാജ വാർത്ത കാരണമെന്ന് കേന്ദ്രം