ഡെൽഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല.
തുരങ്കത്തിലെ ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ദുരന്തത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എൻഡിആര്‍ഫ് ഡയറക്‌ടര്‍ വ്യക്‌തമാക്കി.
കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്‌ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവർത്തകര്‍ പറയുന്നു. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി.
അതേസമയം ദുരന്തത്തിന്‍റെ കാരണം സംബന്ധിച്ച് വിദഗ്‌ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ളോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്‌ലൈറ്റ് പരിശോധിച്ചെങ്കിലും ഉത്തരമൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. വാദിയ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്‌ഥലത്ത് പഠനം നടത്തും.
Kerala News: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; എസ് രാമചന്ദ്രൻ പിള്ള