ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.
കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ സുപ്രീം കോടതി വാക്കുകളിലൂടെ അതൃപ്‌തി രേഖപ്പെടുത്തി. വാക്‌സിൻ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.
സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും, ഒരു ഇംഗ്ളീഷ് ദിനപത്രത്തിൽ വിശദമായ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും ജസ്‌റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. കേന്ദ്രത്തിന്റെ സത്യവാങ്മൂലം ദേശീയ മാദ്ധ്യമങ്ങളിലൂടെ നേരത്തെ പുറത്തായിരുന്നു.
വാക്‌സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. സംസ്‌ഥാനങ്ങൾക്കെല്ലാം ഒരേവില ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
അതേസമയം വാക്‌സിന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീം കോടതി നിലപാട് വ്യക്‌തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കമ്പനികൾക്ക് അനുവദിച്ച ഫണ്ടിംഗിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും