കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ഓഫിസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു. 2019ന് മുൻപുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് പുരാവസ്‌തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെകെ രമയും രംഗത്തെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ലാൻഡ് അക്വിസിഷൻ ഓഫിസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് കെകെ രമ പറഞ്ഞു. പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്‌ടമായി എന്ന് വിശദമായി പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Read Also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം