മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപക പ്രതിഷേധം. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ ആളുകൾ ഒത്തുകൂടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ച പാലത്തിന്റെ ഉൽഘാടനം ചടങ്ങിൽ ആയിരകണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
ജനുവരി നാലിന് പുറത്തുവന്ന സർക്കാർ ഉത്തരവ് പ്രകാരം അടച്ചിട്ട ഹാളുകളിലെ പരിപാടിക്ക് പരമാവധി 75 പേരും തുറസായ സ്‌ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേരെയുമാണ് അനുവദിക്കുക. ഈ ഉത്തരവും ഒമൈക്രോൺ ഭീതിയും നിലനിൽക്കെയാണ് കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ച രണ്ട് മന്ത്രിമാരടക്കം ജനപ്രതിനിധികൾ പങ്കെടുത്ത ഒരു പരിപാടി മലപ്പുറത്ത് നടന്നത്.
നിരവധി പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും വിമർശനവുമായി രാഗത്ത് വന്നിട്ടുള്ളത്. വിദേശത്ത് നിന്ന് വന്നവരടക്കം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ആക്ഷേപം. വിദേശത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം നടന്നതിന് പ്രവാസലോകത്ത് നിന്നടക്കം വൻ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം, ചടങ്ങിൽ പങ്കെടുത്ത മന്ത്രി റിയാസ് അടക്കം ആരും പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Most Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ