ജയ്‌പൂര്‍: കര്‍ഷകര്‍ ബാരിക്കേഡ് മറികടന്ന് ഡെല്‍ഹിയിലേക്ക് പോവാന്‍ ശ്രമിച്ചതോടെ രാജസ്‌ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയില്‍ ആയി കര്‍ഷക പ്രതിഷേധം. തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്‌പൂര്‍ ഡെല്‍ഹി ഹൈവേയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഡിസംബര്‍ 13 മുതല്‍ തന്നെ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്.
അതേസമയം രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രതിഷേധം ശക്‌തമായി തുടരുകയാണ്. ഇന്നലെ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച ആദ്യ രണ്ടാവശ്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അംഗീകരിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും മാറ്റങ്ങള്‍ ആലോചിക്കാന്‍ സമിതി ഉണ്ടാക്കാമെന്നുമാണ് കേന്ദ്രം കര്‍ഷകരെ അറിയിച്ചത്. കൂടാതെ താങ്ങുവിലക്ക് നിയമസംരക്ഷണം നല്‍കുന്നതില്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട് തേടാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രക്ഷോഭം അവസാനിപ്പില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
അടുത്ത ചര്‍ച്ചക്ക് മുമ്പ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കര്‍ഷകരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കര്‍ഷക സമരത്തില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം ഇന്നലെ പ്രകടമായിരുന്നു. നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കാതെ മാറ്റിവെക്കാനാകുമോ എന്ന പരിശോധനയുണ്ടാകാന്‍ ഇടയുണ്ട്. അതേസമയം ട്രാക്‌ടര്‍ റാലി ഉള്‍പ്പടെ ഇപ്പോള്‍ വേണ്ടെന്നാണ് കര്‍ഷകരുടെ തീരുമാനം. മാത്രവുമല്ല ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ മെല്ലെപ്പോക്ക് എന്ന നയം സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണ്.
അതേസമയം പഞ്ചാബിനും ചത്തീസ്ഗഡിനും രാജസ്‌ഥാനും പുറമെ കേരള നിയമസഭയും കാര്‍ഷിക നിയമത്തെ എതിര്‍ത്ത നടപടി കര്‍ഷകര്‍ സ്വാഗതം ചെയ്‌തു. രാജ്യത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും, കാര്‍ഷിക രംഗത്ത് അവ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും വ്യക്‌തമാക്കി.
Read Also: ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ